'ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടി'; ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ സുരേന്ദ്രന്‍

'ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടി'; ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ സുരേന്ദ്രന്‍

പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിര്‍മ്മാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതുകൊണ്ടാണ് പ്രകടനപത്രികയില്‍ ലൗ ജിഹാദ് പ്രധാന അജണ്ടയാക്കി ഉള്‍പ്പെടുത്തുന്നതെന്നും ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗ്. മുസ്ലീം ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിലെ വാഗ്ഭനം പാലിച്ചെന്ന സര്‍ക്കാരിന്‍റെ അവകാശവാദം കണ്ണടച്ച്‌ ഇരുട്ടാക്കലാണ്. സംസ്ഥാനത്തെ പ്രശനങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന വാഗ്‌ദാനം നിറവേറ്റിയില്ല. എടുത്തു പറയത്തക്ക ഒരു സംരംഭകനോ നിക്ഷേപമോ കേരളത്തില്‍ വന്നില്ല. നയാ പൈസയുടെ നിക്ഷേപം കൊണ്ടു വന്നില്ല. ഒരു വ്യവസായിയും കേരളത്തെ പരിഗണിക്കുന്നില്ല. ഐടി, സ്മാര്‍ട്ട് സിറ്റി ഒരിഞ്ച് മുന്നോട്ട് പോയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വ്യാവസായിക മേഖലയിലെ വളര്‍ച്ചയുടെ ധവളപത്രമിറക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ചയാണ് ഉള്ളത്. ദില്ലിയിലേക്ക് ട്രാക്ടര്‍ ഓടിക്കാന്‍ ആളെ വിടുന്ന പിണറായി കേരളത്തില്‍ സംഭരണവിലയും താങ്ങുവിലയും നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴ ഈ സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാര്‍ അമ്മയ്ക്ക് തല മുണ്ഡനം ചെയ്യേണ്ടി വരുന്നത് സര്‍ക്കാരിന്‍്റെ സ്ത്രീ സുരക്ഷ എന്ന വാഗ്ദാനം നടപ്പായില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കും. മുന്‍പ് ഘടകകക്ഷികളായിരുന്നവരെ തിരികെ എത്തിക്കാന്‍ ചര്‍ച്ച നടത്തുമെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.