തൊഴിലാളികളില്‍ നിന്നും പിടിച്ച 125 കോടി രൂപ പെന്‍ഷന്‍ ഫണ്ടിലടച്ചില്ല; കെ.എസ്‌.ആര്‍.ടി.സി ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തൊഴിലാളികളില്‍ നിന്നും പിടിച്ച 125 കോടി രൂപ പെന്‍ഷന്‍ ഫണ്ടിലടച്ചില്ല; കെ.എസ്‌.ആര്‍.ടി.സി ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചതടക്കം 125 കോടിയോളം രൂപ പെന്‍ഷന്‍ ഫണ്ടിലടയ്ക്കാത്തത് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. പ്രശ്‌നത്തില്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി കെഎസ്‌ആര്‍ടിസിയോട് ആവശ്യപ്പെട്ടു. കെഎസ്ടി സംഘിന്റെ (ബിഎംഎസ്) ഹര്‍ജിയിലാണ് നിര്‍ദേശം.

2013 ഏപ്രില്‍ ഒന്നിന് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന് അര്‍ഹതയുള്ളതാണ്. ശമ്ബളത്തില്‍ നിന്ന് പിടിക്കുന്ന 10 ശതമാനം വിഹിതവും കോര്‍പ്പറേഷന്റെ തുല്യ വിഹിതവും പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ക്കണമെന്നാണ് ചട്ടം. എന്നാല്‍ അടവ് മുടങ്ങി 175 കോടിയോളം രൂപ കുടിശികയായി. പെന്‍ഷന്‍ ഫണ്ടിലേക്ക് തുക അടയ്ക്കാത്തത് ഫണ്ടിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും ഭാവിയില്‍ പെന്‍ഷന്‍ കുറയുമെന്നും ജീവനക്കാരില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ടി സംഘ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനുപുറമെ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട സീനിയോറിറ്റിയുടെയും സാമ്ബത്തിക നഷ്ടവും നികത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സംഘ് പറഞ്ഞു. മുഖ്യമന്ത്രി രണ്ട് മാസം മുന്‍പ് പ്രഖ്യാപിച്ച പുനരുജ്ജീവന പാക്കേജില്‍ 255 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പണം ലഭിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്‍ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാമെന്നാണ് കോര്‍പ്പറേഷന്‍ വിലയിരുത്തുന്നത്. ഇക്കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞ് തത്കാലം രക്ഷപ്പെടാനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം.