രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു

രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു

ഗാന്ധിനഗര്‍ : ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വനാഥ് സിംഗ് വഗേല ഞായറാഴ്ച രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് രാജി. പാര്‍ട്ടിയുടെ 'ഭാരത് ജോഡോ യാത്ര'യ്ക്ക് മുന്നോടിയായി സെപ്തംബര്‍ 5 ന് ഗുജറാത്തില്‍ ബൂത്ത് തല പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. കൂടാതെ അഹമ്മദാബാദിലെ സബര്‍മതി പുഴത്തീരത്ത് ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുടെ 'പരിവര്‍ത്തന്‍ സങ്കല്‍പ്' കണ്‍വെന്‍ഷനെ അദ്ദേഹം അഭിസംബോധന ചെയ്യും. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെയാണ് ഇപ്പോള്‍ സുപ്രധാന പദവിയില്‍ നിന്നും വിശ്വനാഥ് സിംഗ് വഗേല രാജിവച്ചിരിക്കുന്നത്. 'രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിനായി ഗുജറാത്തില്‍ വരുന്നുണ്ട്, എന്നാല്‍ സംസ്ഥാനത്ത് 'ക്വിറ്റ് കോണ്‍ഗ്രസ്' പ്രചാരണം തുടരുകയാണെന്ന് വിശ്വനാഥ് സിംഗ് വഗേലയുടെ രാജിയോട് പ്രതികരിച്ച് ഗുജറാത്ത് ബിജെപി വക്താവ് രുത്വിജ് പട്ടേല്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് 35 കാരനായ വിശ്വനാഥ് സിംഗ് വഗേലയെ ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ എല്ലാം കൊഴിഞ്ഞു പോകുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിരുന്നു. നേതൃത്വം അവഗണിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, 2015 ല്‍ പാര്‍ട്ടി വിട്ടപ്പോള്‍ എഴുതിയ രാജിക്കത്തിന് ആസാദിന്റെ രാജിക്ക് നിരവധി സമാനതകളുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്തവനും വിചിത്രനും പ്രവചനാതീതനുമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം, എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ ഇപ്പോഴും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ശര്‍മ്മ പറഞ്ഞത്. അതേസമയം, മുന്‍ കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. പ്രിയങ്ക ചതുര്‍വേദിയും കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്നിരുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര' സെപ്റ്റംബര്‍ 7 മുതല്‍ ആരംഭിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കശ്മീരില്‍ സമാപിക്കും. 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 150 ദിവസമെടുക്കും.