റോഡിന് വീതികൂട്ടിയ സ്ഥലത്ത് പച്ചക്കറി കൃഷി

റോഡിന് വീതികൂട്ടിയ സ്ഥലത്ത് പച്ചക്കറി കൃഷി

അടിമാലി: റോഡിന് വീതികൂട്ടി പക്ഷെ ഗതാഗത യോഗ്യമാക്കിയില്ല, അവിടമിപ്പോള്‍ പച്ചക്കറി കൃഷിയിടമായി മാറി. കൊച്ചി-ധനുഷ് കോടി ദേശീയ പാതയില്‍ പതിനാലാം മൈലിന് സമീപം റോഡ് വീതി കൂട്ടി പണിത സ്ഥലത്താണ് പച്ചക്കറി കൃഷി നടക്കുന്നത്. പതിനാലാംമൈലില്‍ ദേശിയ പാതയില്‍ കലുങ്ക് പുന:നിര്‍മ്മിച്ചതിനോടനുബന്ധിച്ച്‌ റോഡും വീതി കൂട്ടി . ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു നേരത്തെയുണ്ടായിരുന്നത്. അതിന് പരിഹാരമായി റോഡ് വീതികൂട്ടുകയും ചെയ്തു. . എന്നാല്‍ വീതി കൂട്ടി പണിത സ്ഥലം ദേശീയ പാത അധികൃതര്‍ ഗതാഗത യോഗ്യമാക്കാതെ ഇട്ടിരുന്നതിനാല്‍ നാട്ടുകാരില്‍ ചിലര്‍ ഇവിടം പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുകയായിരുന്നു.

വള്ളിപ്പയര്‍ ,തുമര എന്നിവ നല്ല ഫലസമൃദ്ധമായി വിളഞ്ഞു നില്കുന്നത് കാണാം. ഇതുവഴി മൂന്നാറിലേയ്ക്ക് ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. വീതി കുറഞ്ഞ സ്ഥലങ്ങളില്‍ അപകടവും കൂടി വരുന്നു. ദേശിയ പാതയില്‍ പല സ്ഥലങ്ങളും വീതി കൂട്ടി പണിത റോഡുകള്‍ ഇനിയും ഗതാഗതയോഗ്യമാക്കാത്തത് ആക്ഷപങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.